വാഹനാപകടത്തിൽ പരിക്കേറ്റ ദേശാഭിമാനി ലേഖകൻ മരിച്ചു

 


മട്ടന്നൂർ:- വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ രാഗേഷ് കായലൂർ (51) മരിച്ചു. രണ്ടു ദിവസമായി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഞായറാഴ്ചരാത്രി 9.30നു മട്ടന്നൂരിൽ ഇരിട്ടി റോഡിലായിരുന്നു അപകടം. 

കടയിൽ നിന്നു സാധനങ്ങൾ വാങ്ങി റോഡിനു കുറുകെ കടക്കാൻ ശ്രമിക്കുമ്പോൾ ലോറി ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഇ പി ജയരാജൻമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്നു. മട്ടന്നൂരിൽ ദേശാഭിമാനി, രാഷ്ട്ര ദീപിക പത്രങ്ങളിൽ ലേഖകനായും വക്കീൽ ക്ലാർക്ക് ആയും പ്രവർത്തിച്ചു.  മട്ടന്നൂർ പ്രസ് ഫോറം സ്ഥാപക അംഗവും പ്രസിഡന്റും ആയിരുന്നു. കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗമാണ്.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് മട്ടന്നൂരിലും ഒരു മണിക്ക് കായലൂരിലെ വീട്ടിലും പൊതു ദർശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് 4 ന് പൊറോറ നിദ്രാലയത്തിൽ.കായലൂർ ശ്രീ നിലയത്തിൽ പരേതനായ രാഘവന്റെയും ജി.വി. ഓമനയുടെയും മകനാണ്. ഭാര്യ പി. ജിഷ (കിൻഫ്ര ഓഫീസ് തലശ്ശേരി). മക്കൾ: ശ്രീനന്ദ, സൂര്യ തേജ് (വിദ്യാർഥികൾ ).

Previous Post Next Post