തിരുവനന്തപുരം :- പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചിരുന്നു. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. 50 വയസായിരുന്നു. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ലക്ഷണങ്ങളും കാരണങ്ങളും
എലിപ്പനിയെ ലെപ്റ്റോസ്പൈറോസിസ് എന്നും അറിയപ്പെടുന്നു. എലി മൂത്രവുമായോ മറ്റ് ശരീരസ്രവങ്ങളുമായോ സമ്പർക്കം വഴി പകരുന്ന ഒരു പകർച്ചവ്യാധിയാണിത്. ഇത് ഒരു ബാക്ടീരിയ അണുബാധയാണ്.
സാധാരണയായി കടികൾ, പോറലുകൾ, അല്ലെങ്കിൽ മലിനമായ പ്രതലങ്ങൾ അല്ലെങ്കിൽ ഭക്ഷണവുമായുള്ള സമ്പർക്കം എന്നിവയിലൂടെ പകരുന്നു. പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്യുന്നവർ, മൃഗങ്ങളുടമായി അടുത്തിടപഴകുന്നവർ, കശാപ്പുശാലകളിലെ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരിലൊക്കെ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറകൾ, പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.