ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് പരാതി നല്‍കിയത്. വലിയ തിരക്കുണ്ടായിരുന്നുവെന്നും അര മണിക്കൂറോളം കാത്തുനിന്നെന്നും യാത്രക്കാർ പറയുന്നു. ഹോണടിച്ചതോടെ, ടോള്‍ പ്ലാസ ജീവനക്കാരൻ വന്ന് ഹോണടിച്ചാല്‍ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുമെന്ന് പറഞ്ഞതായി പരാതിയില്‍ പറയുന്നു.
തുടർന്ന് ചോദിക്കാൻ പുറത്തിറങ്ങിയപ്പോള്‍ തള്ളിത്താഴെയിട്ടെന്നും പരാതിയിലുണ്ട്. ടോള്‍ പ്ലാസ ജീവനക്കാരൻ ഒരാളെ തള്ളിത്താഴെയിടുന്ന ദൃശ്യം പുറത്തുവന്നു. ചെരിപ്പൂരി യാത്രക്കാരിക്ക് നേരെ ഓങ്ങുന്നതും കാണാം. യാത്രക്കാർ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ടോള്‍ പ്ലാസ ജീവനക്കാരും ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ടോള്‍ നല്‍കാതെ പോകാൻ ശ്രമിച്ച കാറിനെ തടഞ്ഞപ്പോള്‍ യാത്രക്കാർ പുറത്തിറങ്ങി മർദിച്ചെന്നാണ് ടോള്‍ പ്ലാസ ജീവനക്കാർ പറയുന്നത്.