തിരുവനന്തപുരം :- സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ തൃപ്തരാണെന്ന് സമസ്ത നേതാക്കൾ. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
ഈ വർഷം പ്രശ്നപരിഹാരം ഉണ്ടാക്കാൻ സാധിക്കാത്ത നിസ്സഹായത സർക്കാർ ബോധ്യപ്പെടുത്തിയെന്നും അത് അംഗീകരിക്കുന്നുവെന്നും സിദ്ദിഖ് സഖാഫിയും പറഞ്ഞു. നിലവിലെ തീർമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കും. ഒരു ഉറപ്പും നൽകിയിട്ടില്ല. ഒരു ഉപാധിയും വെച്ചിട്ടില്ല. സർക്കാർ പിന്നോട്ടില്ല. സ്ഥിര പ്രശ്ന പരിഹാരം വേണ്ടേ എന്ന ചോദ്യത്തിന് എന്ത് ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. 15 മിനിറ്റിന്റെ കാര്യത്തിൽ വാശി വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനിറ്റ് വീതമാണ് വർധിപ്പിച്ചത്. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.