തിരുവനന്തപുരം :- സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് പൂക്കളങ്ങളൊരുക്കി വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ഓഗസ്ത് 31 ന് കനകക്കുന്നിലാണ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുക. ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ - കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങി അഞ്ച് പേരിൽ കൂടാത്ത സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ ടീമിലും കുറഞ്ഞത് രണ്ട് സ്ത്രീകളുണ്ടായിരിക്കണം. മത്സരാർഥികൾ കേരളീയ വേഷത്തിലായിരിക്കുന്നത് അഭികാമ്യം.
മികച്ച മൂന്ന് പൂക്കളങ്ങൾക്ക് സമ്മാനം ലഭിക്കും. തുടർന്നുവരുന്ന പത്ത് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. ഇതിനായി മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൂക്കളത്തിന്‍റെ വ്യാപ്തി പരമാവധി അഞ്ച് അടി വ്യാസത്തിൽ കവിയരുത്. പൂക്കളമൊരുക്കുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണം. പൂക്കൾ, ഇലകൾ, തണ്ടുകൾ, മൊട്ടുകൾ തുടങ്ങിയവയല്ലാത്ത കൃത്രിമ വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. ഓണാഘോഷം -2025 ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ പൂക്കളത്തിലോ മത്സരവേദി യിലോ മത്സരത്തിന്‍റെ ഏതെങ്കിലും ഘട്ടത്തിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.
3 മണിക്കൂർ ആയിരിക്കും പൂക്കളം ഒരുക്കുന്നതിനുള്ള സമയം. രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരം ഉച്ചക്ക് 12 മണിക്ക് അവസാനിക്കും. മത്സരാർഥികൾ രാവിലെ 8 ന് മുമ്പായി കനകക്കുന്നിലെ വേദിയിൽ എത്തേണ്ടതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ athapookalam.kerala.gov.inഎന്ന ലിങ്ക് മുഖേന ഓഗസ്റ്റ് 29 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.