തിരുവനന്തപുരം :- ചോദ്യപ്പേപ്പർ ചോർച്ച തടയാൻ ഓണപ്പരീക്ഷ നടത്തിപ്പിനു മാർഗരേഖയുമായി സർക്കാർ. പരീക്ഷയ്ക്കു അരമണിക്കൂർ മുൻപു മാത്രമേ ചോദ്യപ്പേപ്പർ അടങ്ങിയ പാക്കറ്റുകൾ തുറക്കാവൂ എന്നാണു പ്രധാന നിർദേശം. പരീക്ഷ തുടങ്ങും മുൻപ് ചോദ്യപ്പേപ്പർ പാക്കറ്റിൽ പ്രഥമാധ്യാപകർ, പരീക്ഷാച്ചുമതലയുള്ള അധ്യാപകർ, 2 കുട്ടികൾ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും. പാക്കറ്റിൽ അതു പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തും.
ചോദ്യപ്പേപ്പർ അധ്യാപകൻ വാങ്ങുമ്പോൾ തീയതിയും അധ്യാപകന്റെ വിവരങ്ങളും റജിസ്റ്ററിൽ രേഖപ്പെടുത്തണം. ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യാൻ ജില്ലാതലത്തിൽ മുന്നംഗ പരീക്ഷാ സെല്ലും പ്രവർത്തിക്കും. മുഴുവൻ സ്‌കൂളുകളും ഏറ്റുവാങ്ങുന്നതു വരെ ബിആർസികളിലെ ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിയും അലമാരയും മുദ്ര വച്ചു സൂക്ഷിക്കണം. വിതരണ മേൽനോട്ടവും ബിആർസിതല നിരീക്ഷണവും ജില്ലാ ഓഫിസ് നിർവഹിക്കും. ചോദ്യപ്പേപ്പറുകൾ സ്‌കൂളുകളിൽ രഹസ്യസ്വഭാവ ത്തോടെ സൂക്ഷിക്കണം. കുറവോ, നാശനഷ്ടമോ ഉണ്ടെങ്കിൽ ഉടൻ ജില്ലാ ഓഫിസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.