സെക്രട്ടേറിയേറ്റിന് മുന്നിലെ വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പുഷ്പാർച്ചനയോ ഹാരാർപ്പണമോ പാടില്ല ; അനുവദിക്കരുതെന്ന് സുരക്ഷാ ജീവനക്കാർക്കു മുന്നറിയിപ്പ് നൽകി

 


തിരുവനന്തപുരം :- സെക്രട്ടേറിയേറ്റിനു മുന്നിൽ സ്‌ഥാപിച്ചിട്ടുള്ള വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പുഷ്പാർച്ചനയോ ഹാരാർപ്പണമോ നടത്താൻ ഇനി സംഘടനകൾക്കോ ജനങ്ങൾക്കോ അനുവാദമില്ല. മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പാണ് വിലക്കേർപ്പെടുത്തിയത്. ആരെങ്കിലും വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്താനോ ദർശിക്കാനോ എത്തുന്നെങ്കിൽ അനുവദിക്കരുതെന്ന് സുരക്ഷാ ജീവനക്കാർക്കു മുന്നറിയിപ്പ് നൽകി.

1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ, അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ. ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ശത്രുക്കൾക്കു കീഴടങ്ങാതെ ജീവൻ ത്യജിക്കുകയും ചെയ്‌ത ദളവയുടെ ഓർമയ്ക്കായാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിമ സ്ഥാപിച്ചത്. പ്രതിമയിൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് ആറിനും കുണ്ടറ വിളംബര വാർഷികമായ ജനുവരി 11നും സാംസ്കാരിക സംഘടനകളും ട്രസ്റ്റുകളും വ്യക്തികളും പു ഷ്പാർച്ചന നടത്താറുണ്ട്.

പുറമേ നിന്നുള്ളവർ അകത്തു കടക്കുന്നത് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തിന് തടസ്സമാകുന്നെന്നാണ് പൊതുഭരണ വകു പ്പിന്റെ വിലയിരുത്തൽ. അതിനാൽ പ്രതിമ സന്ദർശിക്കാൻ എത്തുന്നവരെ ഇനി സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടത്തേണ്ടന്നാണു തീരുമാനം. വിശേഷ ദിവസങ്ങളിൽ ഉപചാരമർപ്പിക്കലും അനുവദിക്കില്ല. പകരം, മേയ് ആറിനും ജനുവരി 11നും ഏതെങ്കിലും ഒരു മന്ത്രിയോ ചീഫ് സെക്രട്ടറിയോ ഹാരാർപ്പണമോ പുഷ്പാർച്ചനയോ നടത്തും. സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലെ ഏക പ്രതിമയാണ് ദളവയുടേത്. പ്രതിമയിൽ ഹാരാർപ്പണം നടത്താനെത്തിയ ഏതെങ്കിലും വ്യക്തികൾ സുരക്ഷയ്ക്കു തടസ്സം നിന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം സെക്രട്ടേറിയറ്റിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ അക്രഡിറ്റേഷൻ സൗകര്യമുള്ള മാധ്യമ പ്രവർത്തകർക്കു പോലും സെക്രട്ടേറിയറ്റിലേക്കു പ്രവേശനമില്ല. മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ സന്ദർശിക്കണമെങ്കിൽ വേണ്ടപ്പെട്ട ആരെങ്കിലും സെക്രട്ടേറിയറ്റിനുള്ളിൽ നിന്നു ഗേറ്റിലേക്ക് വിളിച്ച് ശുപാർശ ചെയ്യണമെന്നാണു നിർദേശം.

Previous Post Next Post