കോഴിക്കോട് :- കോഴിക്കോട് കളക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിയിരുന്ന 10,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലാണ് ജഡം കണ്ടെത്തിയത്. ജീവനക്കാർ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിന് അസഹനീയമായ ദുർഗന്ധമുണ്ടായതോടെയാണ് പരിശോധിക്കാൻ തീരുമാനിച്ചത്. ജഡത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അഴുകിയ നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. ഉടൻ തന്നെ ഈ ടാങ്കിൽ അവശേഷിച്ചിരുന്ന വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞ് ജഡം പുറത്തെടുത്ത് ക്ലോറിനേഷൻ പ്രവർത്തനം നടത്തി. അതേസമയം ശുചീകരണപ്രവർത്തി നടക്കുന്നതിനാൽ കളക്ടറേറ്റിൽ മണിക്കൂറുകളോളം ജലവിതരണം തടസപ്പെട്ടു. ഇതോടെ ജീവക്കാരും ദുരിതത്തിലായി. ഈ ടാങ്കിലെ വെള്ളം കുടിക്കാനുള്ള ആശ്യത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നും ശുചീകരണ പ്രവർത്തികൾ പൂർത്തിയായതായും എഡിഎം പി സുരേഷ് അറിയിച്ചു.