6 പേര്‍ക്ക് പുതുജീവനേകി ഐസക്ക് യാത്രയാകുന്നു ; വാഹനാപകടത്തിൽ മരണപ്പെട്ട ഐസക്കിന്റെ ഹൃദയം എയര്‍ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും


തിരുവനന്തപുരം :- ഹൃദയവുമായി ഒരു എയര്‍ ആംബുലൻസ് വീണ്ടും തിരുവനന്തപുരത്ത് നിന്ന് പറന്നുയരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക. ആറ് മിനിറ്റ് കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ഡൊമസ്റ്റിക് ടെര്‍മിനലിൽ എത്തിക്കും. 

ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നൽകുക. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുന്നത്. അപ്പോള്‍ത്തന്നെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. 

Previous Post Next Post