ന്യൂഡൽഹി :- കേരളത്തിലെയടക്കം കപ്പൽ നിർമാണ മേഖലയ്ക്ക് കുതിപ്പേകുന്നതിനായി 69,725 കോടി രൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആഭ്യന്തരശേഷി ശക്തിപ്പെടുത്തുക, സാമ്പത്തിക സഹായം മെച്ചപ്പെടുത്തുക, കപ്പൽശാലകളുടെ വികസനം, സാങ്കേതിക മികവ് ഉറപ്പാക്കുക, നിയമ, നികുതി, നയരംഗങ്ങളിൽ പരിഷ്കാരങ്ങൾ എന്നിവയാണ് പാക്കേജ് ലക്ഷ്യം വയ്ക്കുന്നത്.
കപ്പൽ നിർമാണധനസഹായ പദ്ധതി 2036 മാർച്ച് 31 വരെ നീട്ടി. 24,736 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പദ്ധതികളുടെ നടത്തിപ്പിനായി ദേശീയ കപ്പൽ നിർമാണ മിഷനും രൂപീകരിക്കും. ദീർഘകാല സാമ്പത്തിക സഹായം നൽകുന്നതിനായി 25,000 കോടി രൂപയുടെ മാരിടൈം ഡവലപ്മെന്റ് ഫണ്ടിനും (എംഡിഎഫ്) അംഗീകാരം നൽകി. കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങൾക്ക് പാക്കേജ് ഗുണകരമാകും.
