യാത്രക്കാരൻ അപായച്ചങ്ങല വലിച്ചു ; വളപട്ടണം പുഴയുടെ പാലത്തിന് മുകളിൽ നിന്ന ട്രെയിനിന് രക്ഷകനായി ടിക്കറ്റ് പരിശോധകൻ


കണ്ണൂർ :- യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്ന് വളപട്ടണം പുഴയുടെ പാലത്തിന് മുകളിൽ നിന്ന ട്രെയിനിനെ അപകടത്തിൽപ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകൻ്റെ സമയോചിത ഇടപെടൽ.പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറായ എം പി രമേഷ് (39) പാലക്കാട് കൽപാത്തി അംബികാപുരം ഉത്തരം നിവാസിലെ മണി-ബേബി സരോജ ദമ്പതികളുടെ മകനാണ്. അപായ ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത് മംഗളൂരു ഓണം സ്പെഷൽ (06042) ട്രെയിനാണ് വളപട്ടണം പുഴയുടെ പാലത്തിന് മുകളിൽ നിന്നത്. യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നായിരുന്നു ട്രെയിൻ നിന്നത്. എസ് വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു. നിന്ന് പോയ ട്രെയിൻ വീണ്ടും ഓടുന്നതിനായി പ്രഷർ വാൽവ് പൂർവസ്ഥിതിയിൽ ആക്കണം. ട്രെയിൻ പാലത്തിന് മുകളിൽ ആയതിനാൽ വശങ്ങളിലൂടെ ഇറങ്ങി വാൽവ് സെറ്റ് ചെയ്യാനായില്ല. ഗാർഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാൻ ആകാത്ത സാഹചര്യവും. രണ്ടും കൽപിച്ച് രമേഷ് കോച്ചുകൾക്ക് ഇടയിലെ വെസ്റ്റിബൂൾ വഴി കോച്ചിന് അടിയിൽ ഇറങ്ങി.

ഇരുട്ടത്ത് കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മാത്രമായിരുന്നു ആശ്രയം. തുടർന്ന് ടോർച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാർഡും വേണ്ട നിർദേശങ്ങൾ നൽകി. ദൗത്യത്തിന് ഒടുവിൽ രമേഷ് പ്രഷർ വാൽവ് പൂർവസ്ഥിതിയിൽ എത്തിച്ചു. എട്ട് മിനിറ്റിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. പാലത്തിന് മുകളിൽ അധിക സമയം ട്രെയിൻ നിൽക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിന് ഇടയാക്കും. ഈ സാഹചര്യമാണ് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്.

Previous Post Next Post