ചെന്നൈ :- ബസ് യാത്രക്കിടെ യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. തമിഴ്നാട്ടിലെ തിരുപത്തൂർ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്. നേര്കുന്ദ്രം സ്വദേശിയായ വരലക്ഷ്മിയുടെ പരാതിയിലാണ് ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ മൂന്നിന് കാഞ്ചീപുരത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി. തമിഴ്നാട് സര്‍ക്കാരിന്റെ ബസിലായിരുന്നു യാത്ര. വീട്ടിലെത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന നാല് പവന്റെ മാല കാണാനില്ലെന്ന് വരലക്ഷ്മി മനസ്സിലാക്കിയത്. തുടര്‍ന്ന് കോയമ്പേട് സ്റ്റേഷനിൽ പരാതി നല്കി. പൊലീസ് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വരലക്ഷ്മിയുടെ അടുത്തിരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തി.
വരലക്ഷ്മിയുടെ ബാഗില്‍ നിന്നും ആരുമറിയാതെ കൈക്കലാക്കിയ മാല സ്ത്രീ സ്വന്തം ബാഗിലേക്ക് മാറ്റുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. തുടർന്ന് ആ യാത്രക്കാരി ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണം ഭാരതിയിൽ എത്തി. ഭാരതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു. ഡിഎംകെ നേതാവാണ് ഭാരതി. കോടതിയിൽ ഹാജരാക്കിയ ഭാരതി നിലവിൽ റിമാൻഡിലാണ്. മോഷ്ടിച്ച സ്വർണം വീണ്ടെടുക്കാൻ ഭാരതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.