സമഗ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം ; രാഷ്ട്രീയപാർട്ടികളുമായി ചർച്ചയ്ക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ


ദില്ലി :- രാജ്യവ്യാപക സമഗ്ര വോട്ടർപട്ടിക പരിഷ്‌ക്കരണത്തിൽ രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ചർച്ച നടത്താനുള്ള നിർദേശമുണ്ട്. പരിഷ്ക്കരണ തീയതി പ്രഖ്യാപിക്കും മുൻപ് ചർച്ച പൂർത്തിയാക്കാനാണ് ആലോചന. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ കമ്മീഷൻ രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയിരുന്നില്ല. തീയതി പ്രഖ്യാപിച്ചതിന് പിറ്റേന്ന് തന്നെ നടപടി തുടങ്ങുകയായിരുന്നു.

കേരളത്തിൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എസ്ഐആർ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടികളുമായി യോഗം ചേർന്നിരുന്നു. യോഗത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എൽഡിഎഫും യുഡിഎഫും എതിർക്കുകയാണ് ചെയ്തത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച സർവകക്ഷി യോഗത്തിൽ പരിഷ്കരണത്തിന് 2002 ലെ വോട്ടർ പട്ടിക ആധാരമാക്കുന്നതിനെയും ഇവർ വിമർശിച്ചു. എന്നാൽ ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ക്രമക്കേടുകൾ ഒഴിവാക്കാൻ പരിഷ്കരണം അനിവാര്യമെന്ന നിലപാടാണ് ബിജെപി പ്രതിനിധി യോഗത്തിലെടുത്തത്.

Previous Post Next Post