ഗുരുവായൂർ :- റീലീസ് സിനിമയുടെ ടിക്കറ്റ് തീർന്നതിനെ തുടർന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കൾ. രണ്ടാമത്തെ തീയ്യറ്ററിൽ കയറിയ അവർ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ചിന്തിച്ചതുമില്ല. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കൻഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറിൽ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവർ ആദ്യം ദേവകി തീയ്യറ്ററിലേക്കാണ് ആദ്യം വന്നത്. ലോക' എന്ന സിനിമ കാണാനാണ് കുടുംബം എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോൾ അവർ ഉടൻ പടിഞ്ഞാറെ നടയിലെ അപ്പാസ് തീയ്യറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാൽ കുട്ടി വണ്ടിയിൽ കയറിയില്ല.
ഒപ്പമുള്ളവരെ കാണാതായപ്പോൾ കുട്ടി തീയ്യറ്ററിന്റെ മുന്നിൽ നിന്ന് കരയുകയായിരുന്നു. അത് തിയ്യറ്ററിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവർ മറ്റൊരു തിയ്യറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങൾ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാർ അപ്പാസ് തിയ്യറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായി. സിനിമ നിർത്തിവെച്ച് തിയ്യറ്ററുകാർ കുട്ടി നഷ്‌ടപ്പെട്ട കാര്യം അനൗൺസ് ചെയ്തു.
ട്രാവലറിൽ സിനിമ കാണാൻ വന്നിട്ടുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയ്യറ്ററിലുണ്ടെന്നുമായിരുന്നുമായിരുന്നു അനൗൺസ്മെൻ്റ്. അതോടെ ട്രാവലർ സംഘം പുറത്തേയ്ക്ക് വന്ന് വണ്ടിയിൽ ആദ്യത്തെ തിയ്യറ്ററിലേക്ക് ചെന്നു. അപ്പോഴേയ്ക്കും അവിടത്തെ ജീവനക്കാർ കുട്ടിയെ പൊലീസിൽ ഏല്പിച്ചിരുന്നു. സ്റ്റേഷനിൽ നിന്ന് കുട്ടിയെ കൈമാറി.