ദില്ലി :- ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത സംഘടനകളെ സംബന്ധിച്ചും വിശദാംശങ്ങൾ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ശേഖരിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ പൗരന്മാരാണ്. ഇവർ എങ്ങനെ സംഘർഷത്തിന്റെ ഭാഗമായി എന്നതിലും അന്വേഷണം തുടരുകയാണ്. അതിനിടെ പൗരാവകാശ പ്രവർത്തകൻ സോനം വാങ് ചുക്കിനെതിരായ അന്വേഷണം സി ബി ഐ ഊർജിതമാക്കിയിട്ടുണ്ട്. സോനവുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് സി ബി ഐ പരിശോധന നടത്തും. ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിന്‍റെ എൻ ജി ഒയുടെ എഫ് സി ആർ എ ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു. സോനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ടെന്നാണ് വിവരം.
ലഡാക്ക് സംഘർഷത്തിന് പിന്നാലെ തുടങ്ങിയ അന്വേഷണത്തിന്‍റെ ഭാഗമായി ഇന്നലെയാണ് സോനം വാങ് ചുക്കിന്‍റെ എൻ ജി ഒയുടെ എഫ് സി ആർ എ ലൈസൻസ് കേന്ദ്രം റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സോനം വാങ് ചുക്കിന്‍റെ എൻ ജി ഒക്കെതിരെ നടപടി സ്വീകരിച്ചത്. സോനം വാങ് ചുക് നേതൃത്വം നല്‍കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സി ബി ഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സോനം വാങ് ചുങിന്‍റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് കേന്ദ്രം ലൈസൻസ് റദ്ദാക്കിയത്.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന വാദം കേന്ദ്രം ആവര്‍ത്തിക്കുകയാണ്. ഒക്ടോബര്‍ ആറിന് ചര്‍ച്ച നിശ്ചയിച്ചിരിക്കേ സംഘര്‍ഷം പൊട്ടിപുറപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ബി ജെ പിയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും ആരോപിക്കുന്നത്. കല്ലേറിനും സംഘര്‍ഷത്തിനും ആഹ്വാനം നല്‍കും വിധം കോൺഗ്രസ് ഇടപെടലുണ്ടായെന്നാണ് ബി ജെ പിയുടെ ആരോപണം. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം അറിയിക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ ആഹ്വാനത്തിലെ ജെന്‍ സി പ്രയോഗം പോലും ലഡാക്കില്‍ ഇന്ധനമായെന്നാണ് കേന്ദ്ര സര്‍ക്കാരും കരുതുന്നത്. ഒക്ടോബര്‍ ആറിന് ലഡാക്ക് അപെക്സ് ബോഡിയുമായും കാര്‍ഗില്‍ ഡെമോക്രാറ്റിക്ക അലയന്‍സുമായും ചര്‍ച്ച നിശ്ചയിച്ചിരുന്നു. സോനം വാങ് ചുക്ക് നിരഹാരം തുടര്‍ന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിനിധികളെയും അയച്ചിരുന്നു. പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത് പോലെ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. സംസ്ഥാന പദവിയും സ്വയം ഭരണവും ഒന്നിച്ച് നല്‍കുന്നതില്‍ കേന്ദ്രത്തിന് താല്‍പര്യമില്ലായിരുന്നു. സംഘര്‍ഷം ശക്തമായതിന് പിന്നാലെ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെയും കേന്ദ്രം സംശയത്തോടെയാണ് കാണുന്നത്. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലെന്നുമാണ് സോനം വാങ്ചുക്കിന്‍റെ പ്രതികരണം. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ തീരുമാനിച്ച ചര്‍ച്ച ഇനി നടക്കുമോയെന്ന് വ്യക്തമല്ല. സംഘർഷ സാഹചര്യത്തിന് അയവ് വന്നതിനാല്‍ നേപ്പാളിലെയും ബംഗ്ലാദേശിലെയും പോലെ കലാപമാകാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
