കണ്ണൂർ :- സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വികസന സദസ്സുകൾ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ ഒരുമാസത്തിനിടയിൽ സംഘടിപ്പിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകൾ, നഗരസഭ, കോർപറേഷൻ എന്നിവയിൽ എല്ലാ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ പങ്കാളിത്തത്തിൽ സ്ത്രീകൾ, യുവാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തും. നിയമസഭാ സാമാജികർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്ക് പുറമെ വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർ എന്നിവരും പങ്കാളികളാകും. അതിദാരിദ്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
വികസന സദസ്സിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് ക്ലിനിക്ക് സജ്ജമാക്കും. കൂടാതെ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ട് വെക്കുന്നതിന് ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച എന്നിവയും ഉണ്ടാവും. ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ പരിഗണിക്കും.
വികസന സദസ്സിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെർപേഴ്‌സണും ജില്ലാ കലക്ടർ കോ ചെയർപേഴ്‌സണും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറുമായി ജില്ലാ പ്ലാനിങ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കും.
