ഇതെന്ത്‌ കഥ ; ഇത്തവണത്തെ തുലാവർഷം രാത്രി - പകൽ വ്യത്യാസമില്ലാതെ തകർത്തുപെയ്യുന്നു


തിരുവനന്തപുരം :- കേരളത്തിൽ തുലാവർഷമെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷത്തിൽ മഴ പെയ്യുന്ന രീതി ഇക്കുറി ഇതുവരെ പതിവ് രീതിയിലല്ലെന്ന് വിദഗ്‌ധർ. സാധാരണ ഉച്ചക്ക് ശേഷം ഇടിയോട് കൂടിയുണ്ടാകുന്ന തുലാവർഷം ഇത്തവണ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാലവർഷം കണക്കെ പെയ്യുകയാണ്. വടക്കൻ ജില്ലകളിലും മധ്യ ജില്ലകളിലുമാണ് മഴ തകർത്തുപെയ്യുന്നത്. ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും മഴ കനത്ത നാശനഷ്ട‌ം വരുത്തുകയും ചെയ്തു. അറബികടലിലെ ന്യൂനമർദ്ദമാണ് മഴയുടെ പാറ്റേണിലെ വ്യതിയാനത്തിന് കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ മഴ വരും ദിവസങ്ങളിലും തുടരും.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു സാഹചര്യമാണ് കേരളത്തിലെ മഴ ഭീഷണി ശക്തമാക്കുന്നത്. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലെ തീവ്രന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും നിർണായകമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചു ഒരാഴ്ച പിന്നിട്ടപ്പോൾ കാലാവസ്ഥ വകുപ്പിൻ്റെ കണക്ക് പ്രകാരം സംസ്ഥാനത് 37 % അധിക മഴ ലഭിച്ചു. കൂടുതൽ തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ കൂടുതൽ. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.

Previous Post Next Post