കോഴിക്കോട് :- ഊണിനൊപ്പം കഴിക്കാൻ അയക്കൂറ ഫ്രൈ കിട്ടിയില്ലെന്ന കാരണത്താൽ ഒരു സംഘം ആളുകൾ ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് ബാലുശ്ശേരി നൻമണ്ടയിലാണ് കഴിഞ്ഞ ദിവസം അക്രമ സംഭവമുണ്ടായത്. നൻമണ്ട-13ന് സമീപം പ്രവർത്തിക്കുന്ന ഫോർട്ടീൻസ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘം പ്രകോപിതരാവുകയായിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്‌ച ഉച്ചയോടെ ഒരു കുടുംബം ഹോട്ടലിൽ 40പേർക്കുള്ള ഭക്ഷണം ഏൽപിച്ചിരുന്നു. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻകറിയടക്കമുള്ള ഊണ് തുടങ്ങിയ വിഭവങ്ങളാണ് ബുക്ക് ചെയ്‌തത്. ഈ വിഭവങ്ങളല്ലാത്ത ഭക്ഷണം നൽകേണ്ടതില്ലെന്നും ഏർപ്പാടു ചെയ്തയാൾ പറഞ്ഞതായി ഹോട്ടൽ അധികൃതർ പറയുന്നു.
ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരിൽ ചിലർ ഹോട്ടൽ ജീവനക്കാരോട് അയക്കൂറ ആവശ്യപ്പെട്ടു. ഓർഡർ ചെയ്ത വിഭവത്തിൽ അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാർ ചോദിച്ചപ്പോൾ സംഘം പ്രകോപിതരാവുകയും ബഹളം വെച്ച് മേശയും കസേരയും ഗ്ലാസും ഉൾപ്പെടെ തകർക്കുകയുമായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ റസ്റ്ററന്റ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ആക്രമണത്തിൽ ഉൾപ്പെട്ട നാലു പേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയതു വരികയാണ്.
