തിരുവനന്തപുരം :- 2025 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ. 2024-25 വർഷം ഉയർന്ന വളർച്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിഎസ്‌ഡിപി 6.19 ശതമാനം വളർന്നു. കേരളം ഉയർന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി, 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി. റവന്യൂ കമ്മിയും കൂടി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി. തനതു വരുമാനം 2.7 ശതമാനം കൂടി. തനതു നികുതി വരുമാനം 3.1 ശതമാനം കൂടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിൻ്റെ വളർച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി ഉയർന്നു.
നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. ബജറ്റിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് മേശപ്പുറത്ത് വെച്ചത്. നിയമസഭതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തവണ ക്ഷേമ ബജറ്റായിരിക്കുമെന്ന സൂചനയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകുന്നത്. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിലെ മുൻഗണനയെന്ന് കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചു.
