തിരുവനന്തപുരം :- ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ മൊഴി. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാർശ എസ്ഐടി സർക്കാരിന് നൽകി.
തൃശൂർ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണനയിൽ ഉള്ളത്. അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയാക്കിയത്. കൊടിയിൽ സ്ഥാപിച്ചിരുന്ന ചെറിയ ശിൽപങ്ങളാണ് അഷ്ടദിക് പാലകർ.
