തിരുവനന്തപുരം :- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയമസഭ. നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തിൽ അജിത് പവാർ മരിച്ചെന്ന വാർത്തക്ക് പിന്നാലെ നിയമസഭസമ്മേളനം നിർത്തിവെച്ച് അംഗങ്ങൾ മൗനം ആചരിച്ചു. അവിശ്വസനീയ ദുരന്ത വാർത്തയാണെന്ന് എൻസിപി ദേശീയ പ്രവർത്തക സമിതി അംഗമായ വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഞെട്ടിക്കുന്ന വാർത്തയാണെന്നും സഹോദരനെ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്നും അജിത് പവാറിൻ്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് സഞ്ചരിച്ച സ്വകാര്യ വിമാനം തകർന്ന് വീണത്. അപകടത്തിൽ അജിത് പവാറടക്കം അഞ്ചുപേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും സഹായിയും പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചത്. വിമാനം പൂർണമായും കത്തി നശിച്ചു. അപകടത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം താഴെയെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് കത്തിയമരുകയായിരുന്നു. അരമണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമതിയിലേക്ക് പുറപ്പെട്ടു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ എംപിയും ദില്ലിയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ടു.അജിത് പവാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും അപകട വിവരം ഞെട്ടിച്ചുവെന്നും മോദി എക്‌സിൽ കുറിച്ചു. അജിത് പവാറിൻ്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു.
