കോഴിക്കോട് :- ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഷിംജിത മുസ്‌തഫക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം, കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ആത്മഹത്യപ്രേരണക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയത്. ഷിംജിതക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് പിടികൂടണമെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ വിദേശത്ത് താമസിച്ചതിനാൽ രാജ്യം വിട്ട് പോകാനുള്ള സാധ്യതകളും പൊലീസ് മുന്നിൽക്കാണുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം, ഷിംജിത സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. മുൻകൂർ ജാമ്യത്തിനും നീക്കം നടത്തുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെ സ്വിച്ച് ഓഫായ ഷിംജിതയുടെ ഫോൺ പിന്നീട് ഓൺ ആയിട്ടില്ല. യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച് വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയ മുഴുവൻ വീഡിയോയും ലഭിച്ചാൽ മാത്രമേ സംഭവത്തേക്കുറിച്ച് വ്യക്തത വരികയുള്ളു.
ബസിലെ സിസിടിവി ദ്യശ്യങ്ങൾ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിർണ്ണായമായതരത്തിലുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാർ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസിൽ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള വാദപ്രതിവാദങ്ങൾ തുടരുകയാണ്.
