തലശ്ശേരി :- തലശ്ശേരിയിലെ അൽമാസ് ജൂവലറിയുടെ മറവിൽ പലിശരഹിത സ്വർണവായ്പയുടെ പേരിൽ വൻതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഏഴുപേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ചൊക്ലിയിലെ ബ്ലോസം ഹൗസിൽ ടി.കെ ഹൈറുന്നീസയുടെ പരാതിയിൽ തലശ്ശേരി, ചൊക്ലി, പെരിങ്ങത്തൂർ, മുഴപ്പിലങ്ങാട് സ്വദേശികളായ ചിയാനത്ത് മുഹമ്മദ് ഷിബിൽ, മീലേടത്ത് ഷർമിജ്, അയ്യൂബ്, ഇസ്മായിൽ, പ്രകാശൻ, വസീം, അസ്സർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ 71 പവൻ സ്വർണാഭരണങ്ങൾ ഒരുവർഷത്തേക്കുള്ള പലിശരഹിത സ്വർണ വായ്പയെന്ന നിലയിൽ അൽമാസ് ജൂവലറിയുടെ പേരിൽ നിക്ഷേപിച്ച് ഒരു വർഷം കഴിഞ്ഞ് പണം നൽകിയെങ്കിലും 48 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഇതേ തട്ടിപ്പിൽ പ്രതികളായവരുടെ അണിയാരത്തെയും പെട്ടിപ്പാലത്തെയും വീടുകൾ തട്ടിപ്പിനിരയായവർ ഏതാനും മാസങ്ങൾക്ക് മുമ്പ് ഉപരോധിച്ചിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് ഇൻസ്പെക്ടർ ടി.വി പ്രദീഷ് പറഞ്ഞു.
