കണ്ണൂർ :- മനുഷ്യാവകാശ കമ്മീഷനിൽ പൊതുതാൽപര്യ ഹർജി നൽകിയയാളെ കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ. സിറ്റി പോലീസ് കമ്മിഷണർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. പരാതി സമർപ്പിച്ചതിൻ്റെ പേരിൽ പരാതിക്കാരന് ബുദ്ധിമുട്ടുണ്ടാക്കിയത് എന്തിനെന്ന് അന്വേഷിക്കാനാണ് ഉത്തരവ്. ഫെബ്രുവരി 12 ന് കണ്ണൂർ പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ജില്ലയിലെ നഗര-ഗ്രാമ മേഖലയിലെ പ്രധാന റോഡുകളിൽ കാൽനടയാത്രക്കാർക്കുള്ള സീബ്രാലൈൻ ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ വ്യക്തമല്ലെന്നായിരുന്നു പൊതുപ്രവർത്തകനായ സാഹിർ ചാലിലിന്റെ പൊതുതാൽപര്യ ഹർജി. ഇതു ഫയലിൽ സ്വീകരിച്ച കമ്മിഷൻ കലക്ടർ, സിറ്റി പോലീസ് കമ്മിഷണർ, ആർടിഒ എന്നിവരിൽനിന്നു റിപ്പോർട്ട് തേടി. പ്രശ്‌നം പരിഹരിക്കുന്നതിനോ കമ്മിഷനു റിപ്പോർട്ട് നൽകുന്നതിനോ പകരം കണ്ണൂർ ട്രാഫിക് പൊലീസ് പരാതിക്കാരനെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തുകയായിരുന്നു.
