ന്യൂഡൽഹി :- കേസുകളിൽ വാദം കേട്ടശേഷം വിധിന്യായം പറയാൻ മാറ്റുകയും അതിനു ശേഷം മാസങ്ങൾ വിധി പറയാൻ വൈകുകയും ചെയ്യുന്ന സാഹചര്യം ഹൈക്കോടതി ജഡ്‌ജിമാർ അവസാനിപ്പിക്കണമെന്നു സുപ്രീംകോടതിയുടെ താക്കീത്. നീതി നടപ്പാക്കുന്നത് ഒരു കാരണത്താലും വൈകിക്കരുതെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
"രണ്ടു തരം ജഡ്ജിമാരുണ്ട്. ഏറെ അധ്വാനിക്കുന്ന എല്ലാവരെയും കേൾക്കുന്നവരാണ് ഒരു കൂട്ടർ. 10-15 കേസുകളിൽ അവർ ദിവസവും തീരുമാനമെടുക്കും. മറ്റു ചിലരാകട്ടെ വാദം കേട്ട ശേഷവും വിധി പറയാറില്ല. നിയമസംവിധാനത്തിനു മുന്നിൽ ഇവർ ഒരു വെല്ലുവിളിയാണ്'- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു, ഒരു ഹൈക്കോടതി ഉത്തരവ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ വൈകുന്നതിനെതിരെയുള്ള അപേക്ഷയാണു സുപ്രീംകോടതി പരിഗണിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ വിധി പ്രസ്താവിച്ചതാണെങ്കിലും ഉത്തരവ് ഇതുവരെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതു കാട്ടിയാണ് ഹർജിയെത്തിയത്.
