ഇരിക്കൂറിലെ കുഞ്ഞാമിന കൊലപാതകക്കേസ് പ്രതികൾ 10 വർഷങ്ങൾക്ക് ശേഷം ക്രൈം ബ്രാഞ്ചിൻ്റെ പിടിയിൽ


ഇരിക്കൂർ :- ഇരിക്കൂറിലെ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായി. 2016 ഏപ്രിൽ 30 ന്  ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന മെരടൻ കുഞ്ഞാമിന (60) എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്നു രക്ഷപ്പെട്ട പ്രതികളായ ന്യൂദൽഹി നാങ്ളോയി സ്വദേശി നസീർ അലിയുടെ ഭാര്യ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.

നേരത്തെ ഇവർ സൗമ്യ രംഗാവാല ഫരീദ, സുധ, സമീറ തുടങ്ങിയ വ്യാജ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 2016 വർഷത്തിൽ പ്രതികൾ വസ്ത്രം വ്യാപാരികൾ എന്ന് പറഞ്ഞു കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദത്തിൽ ആവുകയും 2016 ഏപ്രിൽ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ചു മരിച്ചു എന്നുറപ്പാക്കി കുഞ്ഞാമിനയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പ്പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന ഒരു വളയും പണവും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

ആന്ധ്രാ പ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റ കൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു.ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ സർവവിധ മുൻ കരുതലുകളും നടത്തിയിരുന്നു.പ്രതികൾ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്തത്.സംഭവത്തിന്‌ മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. ഫോണിന്റെ സിംകാർഡുകൾ സംഘടിപ്പിച്ചതു കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ്.പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല .ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

തെലുങ്കു, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്, തുടങ്ങി 7 ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തിരുവനന്തപുരം എന്നീ ജില്ലകളിലും തെലുങ്കാന,ആന്ധ്രാപ്രദേശ്,കർണാടക.തമിഴ്നാട്,ഗുജറാത്ത്‌, മഹാരാഷ്ട്ര,രാജസ്ഥാൻ, ഉത്തർപ്രദേശ് മദ്ധ്യപ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10. വർഷമായി ഒളിവിൽ കഴിഞ്ഞു വരവേയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡി വൈ എസ് പി സുധീർ കല്ലൻ, കണ്ണൂർ റൂറൽ ഡി എച്ച് ക്യുവിലെ എസ്ഐമാരായ അബ്ദുൽ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ് ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി കണ്ണൂരിൽ ഹാജരാക്കിയതിനു ശേഷം കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

Previous Post Next Post