തിരുവനന്തപുരം :- രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റിൽ എൽഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതൽ ലീഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എൻഡിഎയാണ് മുന്നിൽ. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ സി പി ജോണാണ് ലീഡിൽ നിൽക്കുന്നത്. അങ്കമാലിയിൽ റോജി എം ജോണിനാണ് ലീഡ്. തൃത്താലയിൽ വി ടി ബൽറാണ് മുന്നിൽ. തൃക്കാക്കര ണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശ്ശേരിയിലെ മൂന്നാം നമ്പർ മുറി സ്ട്രോങ്ങ് റൂം തുറന്നില്ല. പൂട്ട് തകർത്തേക്കും.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെൻ്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.
