ദില്ലി :- പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർധിപ്പിച്ചു. മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്ന. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്.
