കോട്ടയം :- വാഹനാപകടം, ഹൃദയാഘാതം, വീഴ്ച, പാമ്പുകടി തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മെഡിസെപ് ഇൻഷുറൻസ് ഉള്ളവർക്ക് എംപാനൽ പട്ടികയിൽ ഇല്ലാത്ത ആശുപത്രികളിലും ചികിത്സ തേടാമെന്ന് സർക്കാർ ഉത്തരവ്. 13 അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം ക്ലെയിം ഇനി അനുവദിക്കും. പക്ഷാഘാതം, ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം, മൃഗങ്ങളുടെ ആക്രമണം, വെള്ളത്തിൽ മുങ്ങൽ, തൂങ്ങൽ, വിഷബാധ, വൈദ്യുതാഘാതം, സൂര്യാഘാതം, പൊള്ളൽ, അജ്ഞാത ജീവികളുടെ കടി എന്നിവയാണ് മറ്റ് അടിയന്തര സാഹചര്യങ്ങൾ. എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ഫെബ്രുവരി ഒന്നിനു ശേഷം മേൽസാഹചര്യങ്ങളിൽ ചികിത്സ തേടിയവർക്കും ക്ലെയിം ലഭ്യമാകും.
ഡിസ്‌ചാർജ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മെഡിസെപ് പോർട്ടൽ വഴി അപേക്ഷ നൽകണം. തുക തിരികെ ലഭിക്കാൻ അർഹതയുണ്ടെങ്കിൽ, സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ വിവരങ്ങളും അവ നൽകേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കും. രേഖകൾ അംഗീകരിച്ചാൽ ക്ലെയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകൻ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. അപേക്ഷ നിരസിച്ചാൽ ആ വിവരവും ഇമെയിൽ വഴി അറിയിക്കുമെന്നും ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പ് അഡിഷനൽ സെക്രട്ടറി വി.അജയകുമാറിന്റെ ഉത്തരവിലുണ്ട്.
