കരിവെള്ളൂർ :- തെരുവുനായ ശല്യം തടയുന്നതിന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ കർശനമായ മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു. പൊതു ഇടങ്ങളിലെ തെരുവുനായ ആക്രമണം തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഉത്തരവ് പറപ്പെടുവിച്ചത്.
പ്രധാന നിർദേശങ്ങൾ
സ്‌കൂൾ കോമ്പൗണ്ടിൽ തെരുവുനായകൾ കടക്കുന്നത് തടയാൻ മതിയായ ഉയരത്തിലുള്ള ചുറ്റുമതിൽ, ഫെൻസിങ് ഗേറ്റുകൾ എന്നിവയുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. കേടുപാടുകൾ സംഭവിച്ചവ നന്നാക്കണം.
തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം.
സ്കൂൾ പരിസരത്ത് തെരുവുനായകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവയെ പിടികൂടി വന്ധ്യംകരണത്തിനും വാക്സിനേഷനും വിധേയമാക്കണം.
നായകളെ ആകർഷിക്കുന്ന തരത്തിലുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യവും സ്കൂൾ പരിസരത്തോ കവാടത്തിനു സമീപത്തോ കുന്നുകൂടാൻ അനുവദിക്കരുത്.
സുരക്ഷാരീതികളെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നടത്തണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൂന്ന് മാസത്തിലൊരിക്കൻ സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്തണം.
