ഹരിപ്പാട് :- പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഞായറാഴ്ച വൈകുന്നേരം പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്കും ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കും ഇടയിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ ചേരാം. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച പൂർത്തിയായി. 2,46,638 പേരായിരുന്നു ആദ്യ അലോട്മെന്റിൽ ഉൾപ്പെട്ടത്. ഇതിൽ 2,20,465 പേർ സ്കൂളിൽ ചേർന്നു. ഇവരിൽ 1,23,744 കുട്ടികൾ ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയവരാണ്. ബാക്കി 96,721 പേർ അടുത്ത അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടി.
അലോട്മെന്റ് ലഭിച്ചിട്ടും 24,978 പേർ നിശ്ചിതസമയത്ത് സ്കൂളിൽ ചേർന്നിട്ടില്ല. അപേക്ഷയിലെ അപാകം കാരണം 1,195 പേരുടെ അലോട്മെന്റ് റദ്ദായി. ഈ രണ്ടിനങ്ങളിലുമായുള്ള 26,173 സീറ്റുകൾ രണ്ടാം അലോട്മെന്റിൽ പരിഗണിക്കും. ഈ സീറ്റുകളും ആദ്യ അലോട്മെന്റിനു ശേഷം മിച്ചമുണ്ടായിരുന്ന 71,264 സീറ്റുകളും അടുത്ത അലോട്മെന്റുകളിൽ ഉൾപ്പെടുത്തും. ആദ്യ അലോട്മെന്റിൽ ഉൾപ്പെടാത്ത 97,000 പേർക്കെങ്കിലും രണ്ടും മൂന്നും അലോട്മെന്റുകളിലൂടെ പ്രവേശനം ലഭിക്കും.
പട്ടികജാതി-വർഗ വികസന വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ (എം.ആർ.എസ്.) 1,318 സീറ്റുകളാണ് ആദ്യ അലോട്മെന്റിലുണ്ടായിരുന്നത്. ഇതിൽ 983 സീറ്റുകളിലാണ് പ്രവേശനം നടന്നത്. മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 29, 30 തീയതികളിൽ നടക്കും. ജൂലായ് 6 ന് ഈ വർഷത്തെ പ്ലസ് വൺ ക്ലാസ് തുടങ്ങും.
