കോഴിക്കോട് :- ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കാരന്തൂർ മർകസിൽ അര മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷങ്ങൾക്ക് പുറമെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസിനത്തിനായി സർക്കാർ നിർവഹിക്കുന്ന പദ്ധതികളും സംസാര വിഷയമായി.
ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്' ക്യാമ്പയിന് പിന്തുണ ഉണ്ടാവണമെന്ന് മന്ത്രി അഭ്യർഥിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ് ഘടകങ്ങളുടയും മർകസ് ഉൾപ്പെടയുള്ള സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും പദ്ധതിക്ക് ഉണ്ടാവുമെന്ന് കാന്തപുരം ഉറപ്പുനൽകി. ഗ്രാൻഡ് മുഫ്തിയെ 'തൂഫാൻ വാരിയറായി' പ്രഖ്യാപിച്ച് മന്ത്രി ബാഡ്ജ് അണിയിക്കുകയും ഫ്ലാഗ് കൈമാറുകയുമുണ്ടായി.
അതിഥി തൊഴിലാളികളും വിദ്യാർഥികളും അധിവസിക്കുന്ന സംസ്ഥാനം എന്ന നിലയിൽ തൂഫാൻ കാമ്പയിൻ പ്രവർത്തനം മലയാളത്തിന് പുറമെയുള്ള ഭാഷകളിലും വ്യാപിപ്പിക്കണമെന്നും ലഹരിയുടെ അന്യസംസ്ഥാന വേരുകൾ കണ്ടെത്താൻ ഇത് സഹായകമാകുമെന്നും കാന്തപുരം നിർദേശം മുന്നോട്ട് വെച്ചു. ഉത്തരമേഖല ഐജിയും തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യയെ അപ്പോൾ തന്നെ മന്ത്രി ഈ നിർദേശം അറിയിച്ചു.
