മാനന്തവാടി :- കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ സ്കൂളിൽ രോഗം സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. അതേസമയം രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി കുറഞ്ഞു. ഷിഗെല്ല ബാധ ചർച്ച ചെയ്യാൻ ഇന്ന് ജില്ലയിൽ ഉന്നതതലയോഗം ചേർന്നു. പരിശോധനകൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തും.
21 കുട്ടികളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ മൂന്ന് ടെസ്റ്റ് റിസൾട്ടുകളാണ് ഇതുവരെ വന്നത്. ഇത് മൂന്ന് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഉന്നത തലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തുകയായിരുന്നു. 18 കുട്ടികളുടെ ടെസ്റ്റ് റിസൾട്ട്കൾ കൂടി നാളെ ലഭ്യമാകും. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി 68 കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്നത്.അത് ഇന്ന് വൈകിട്ടോടെ 38 ആയി കുറഞ്ഞത് ആശ്വാസകരമാണ്. ആരോഗ്യമന്ത്രി കെ മുരളീധരൻ ബത്തേരിയിൽ എത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു. ഡിഎംഒ ഉൾപ്പെടെയുള്ളവരുമായി ആരോഗ്യമന്ത്രി പ്രത്യേക ചർച്ച നടത്തി.
സ്കൂളിലെ 443 കുട്ടികളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും രോഗം ഭേദമായതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 2 കുട്ടികളുമായി സമ്പർക്കം പുലർത്തിയ അടക്കം 14 പേർക്ക് കൂടി അസുഖം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവർ പഠിക്കുന്ന സ്കൂളുകളിൽ അടക്കം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിലെ എല്ലാ സ്കൂളുകളിലെ വെള്ളവും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. കിണറുകൾ അടിയന്തരമായി നാളെ മുതൽ ക്ലോറിനേറ്റ് ചെയ്യാനും നിർദേശമുണ്ട്.
