പ്രശസ്‌ത തമിഴ് സിനിമാ സംവിധായകൻ പി.ഭാരതിരാജ അന്തരിച്ചു


ചെന്നൈ :- പ്രശസ്‌ത തമിഴ് ചലച്ചിത്ര സംവിധായകൻ പി.ഭാരതിരാജ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിൻ്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്‌ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത‌മായ ചിത്രങ്ങളാണ്.

2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ 'മീണ്ടും ഒരു മര്യാദൈ' പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു. തേനി അല്ലി നഗരത്തിൽ പെരിയമായ തേവരുടേയും മീനാക്ഷിയമ്മാളിൻ്റേയും മകനായി ജനിച്ചു. ചിന്നസ്വാമി എന്നായിരുന്നു യഥാർഥ പേര്. 1977-ൽ 16 വയതിനിലെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആറ് തവണ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായി. ഹിന്ദിയിലും തെലുങ്കിലും ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

കന്നഡ ചിത്രത്തിൽ സംവിധാന സഹായിയായി തുടങ്ങി. മലയാള സംവിധായകൻ എം കൃഷ്ണ‌ൻ നായരുടെ ഉൾപ്പെടെ സഹ സംവിധായകനായിരുന്നു. അന്നത്തെ സാമ്പ്രദായിക സിനിമകളുടെ രീതികൾ കീഴ്മേൽ മറിച്ച ചിത്രമായിരുന്നു 16 വയതിനിലെ. തമിഴ് സിനിമയിലെ നാഴികകല്ലായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. പിന്നാലെ കിഴക്ക് പോകും റെയിൽ എന്ന സിനിമയും വ്യാപക ശ്രദ്ധനേടി. എന്നാൽ, ഗ്രാമീണ പ്രേക്ഷകർക്കായുള്ള സിനിമകൾ മാത്രമേ ഭാരതിരാജയ്ക്ക് വഴങ്ങൂ എന്ന വിമർശനമുണ്ടായി. സിഗപ്പ് റോജാക്കൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം വിമർശകരുടെ വായടപ്പിച്ചു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി. 16 വയതിനിലെയുടെ റീമേക്കായ സൊൽവ സാവൻ ആണ് ആദ്യ ഹിന്ദി ചിത്രം. പുതിയ വാർപ്പുകൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്തു.

റെഡ് റോസ് എന്ന പേരിൽ വീണ്ടും ബോളിവുഡിലേക്ക്. സിഗപ്പു റോജാക്കൾ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 1981-ൽ അലൈകൾ ഓയ്‌വതില്ലെ എന്ന ചിത്രത്തിലൂടെ വീണ്ടും സംസ്ഥാന അവാർഡ് നേടി. അതേവർഷം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സീതാകൊക്ക ചിലുക എന്ന ചിത്രം ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ടിക് ടിക് ടിക്, കാഥൽ ഓവിയം, വാലിബമേ വാവാ. മൻ വാസനൈ, കടലോര കവിതൈകൾ (25-ാം ചിത്രം), വേദം പുടിത്ത്, കിഴക്ക് ചീമയിലെ, കറുത്തമ്മ, തമിഴ് സെൽവൻ, അന്തിമൺ താരൈ, കാഥൽ പൂക്കൾ, അന്നക്കൊടി എന്നിവ പ്രധാന ചിത്രങ്ങൾ. 2020-ൽ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

ഏതാനും ടെലിവിഷൻ പരമ്പരകളും സംവിധാനം ചെയ്‌തിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോ ആന്തോളജി വെബ് സീരീസായ മോഡേൺ ലവ് ചെന്നൈയിൽ പറവൈ കൂട്ടിൽ വാഴും മാൻകൾ സംവിധാനം ചെയ്തത് ഭാരതിരാജയാണ്. സ്വന്തം ചിത്രമായ കിഴക്ക് പോകും റെയിലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ ആദ്യമായെത്തുന്നത്. രചന നിർവഹിച്ച കല്ലുക്കുൾ ഈറം എന്ന ചിത്രത്തിലും വേഷമിട്ടു. ധാവണി കനവുകൾ, ഇദയം, കാഥൽ വൈറസ്, മണിരത്നം ചിത്രം ആയുധ എഴുത്ത്, കെന്നഡി ക്ലബ്, നമ്മ വീട്ടുപിള്ളൈ, തിരുചിത്രമ്പലം, വാത്തി, മഹാരാജ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നടനും സംവിധായകനും നിർമാതാവുമായ മനോജ് ഭാരതിരാജ ജനനി, ഭാര്യ ചന്ദ്രലീല. കഴിഞ്ഞ വർഷം മാർച്ചിൽ അന്തരിച്ചു.

Previous Post Next Post