തിരുവനന്തപുരം :- സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വലിയ അളവിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുന്ന ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യംവെച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. പൊലീസേന്റേത് ആരംഭശൂരത്വമാണെന്ന് കണക്കാക്കി അവർ ഇപ്പോൾ പതുങ്ങിയിരിക്കുകയാണ്. എന്നാൽ മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കാതെ കേരള പൊലീസ് പിന്നോട്ടുപോകില്ല. കേരളത്തെ ഡ്രഗ് ഫീ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മയക്കുമരുന്ന് ലോബി എല്ലാം അവസാനിപ്പിക്കണമെന്നും കേരള പൊലീസ് നിങ്ങളുടെ പിറകെ ഉണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതിശക്തമായ നടപടികളുമായി മുന്നോട്ടുപോകും. ഓപ്പറേഷൻ് തൂഫാന്റെ രണ്ടാംഘട്ടമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവബോധ പരിപാടികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഓരോ കുട്ടിയും പ്രതിജ്ഞയെടുക്കുകയാണ്. അയൽസംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് എത്തുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം മൂന്നാംഘട്ടത്തിൽ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
ഓപ്പറേഷൻ തൂഫാനെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളും അന്വേഷിക്കുന്നു. തമിഴ്‌നാട് തൂഫാൻ പിന്തുടരാൻ പോകുന്നുവെന്നും ചെന്നിത്തല അറിയിച്ചു. മയക്കുമരുന്നിന് അന്ത്യം കാണും. കാപ്പ നിയമപ്രകാരമുള്ള നടപടി ശക്തമാക്കും. ജനങ്ങളുടെ സഹായത്തോടെ ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. മയക്കുമരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആർക്കും അറിയിക്കാം. ആരാണ് അറിയിക്കുന്നത് എന്നത് രഹസ്യമായിരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
