മാസപ്പടി കേസിൽ ED അന്വേഷണം പിണറായി സർക്കാരിലേക്കും ; വീണ വിജയന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ


കൊച്ചി :- മാസപ്പടി കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇഡി അന്വേഷിക്കുന്നു. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. അതുകൊണ്ടുതന്നെ കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യ എൽഡിഎഫ് സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടനെയുണ്ടാകും. ഇന്നലെ 10 മണിക്കൂർ ആണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.

എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ലഭ്യമായതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വീണയെ രണ്ടാമതും കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാട് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഈ കമ്പനിയുമായി ബന്ധമുണ്ടോ എന്നതടക്കം ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടിയെന്നാണ് വിവരം. ഈ മാസം 29നായിരുന്നു രണ്ടാമതും ചോദ്യം ചെയ്യലിനായി തീരുമാനിച്ചിരുന്നതെങ്കിലും ' എസ്എഫ്ഐ അനുബന്ധ രേഖകൾ കിട്ടിയതോടെ ഇന്നലെ ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വീണയോട് ആവശ്യപ്പെടുകയായിരുന്നു. 29ന് ഹാജരാകാൻ വീണയും നേരത്തെ അസൗകര്യം അറിയിച്ചിരുന്നു. തുടർന്ന് രാവിലെ ഒൻപതരയോടെയാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്.

എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകൾ ഇഡിയ്ക്ക് കഴിഞ്ഞ ദിവസമാണ് കിട്ടിയത്. കരിമണൽ കമ്പനി വീണയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന < രേഖയാണിത്. നേരത്തെ ഈ രേഖകൾ ലഭ്യമല്ലാത്തതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ ആയിരുന്നില്ല. എന്നാൽ ഇന്നലെ നടന്ന പത്ത് മണിക്കൂർ ചോദ്യം ചെയ്യലിൽ ടി വീണയ്ക്ക് മാത്രമല്ല അച്ഛൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കരിമണൽ കമ്പനിയുമായുള്ള ബന്ധങ്ങളും ചോദ്യങ്ങളായി വന്നു. സുപ്രധാന പദവിയിലിരിക്കെ പിണറായി വിജയൻ സിഎംആർഎല്ലിനെ സഹായിച്ചതായി ആരോപണങ്ങൾ ഉയർന്ന വിഷയങ്ങളിലേക്കും ചോദ്യം ചെയ്യൽ നീണ്ടിരുന്നു.

എക്സാലോജിക് കമ്പനി . സിഎംആർഎല്ലിന് നൽകിയ സേവനം,സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം എന്തുചെയ്‌തു തുടങ്ങിയ ചോദ്യങ്ങൾക്കാണ് ആദ്യ ചോദ്യം ചെയ്യലിൽ വീണ ഉത്തരം നൽകിയത്. സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചെങ്കിലും വീണക്ക് ഹാജരാക്കാനായിരുന്നില്ല. ഇതിനുശേഷം വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറടക്കം ഇഡി തുറന്നു പരിശോധിച്ചിരുന്നു. കേസിൽ സിഎംആർഎൽ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്.

Previous Post Next Post