തിരുവനന്തപുരം :- ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രക്ഷാപ്രവർത്തന കേസിൽ മുൻകൂർ ജാമ്യം നൽകിയ വിധി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടതി വിധിയെക്കുറിച്ച് സർക്കാർ അഭിപ്രായം പറയുന്നില്ല. സലിംകുമാറിന്റെ വീട്ടിലെ നവമാധ്യമ തിരക്ക് വല്ലാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മരിച്ച ശേഷവും സലിം കുമാറിനെതിരെ സൈബർ ആക്രമണം ഉണ്ടായി.
സിപിഎമ്മിനെ തോൽപിക്കാൻ എളുപ്പമാണ്, പക്ഷേ തോറ്റെന്ന് സമ്മതിപ്പിക്കാൻ പ്രയാസമാണ്. ബി അശോകിന്റെ നിയമനത്തിനെതിരായ വിമർശനത്തിൽ, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം നോക്കിയല്ല നിയമനമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിഎം ശ്രീയിൽ തീരുമാനമെടുത്തിട്ടില്ല. വീണയ്ക്കെതിരായ നോട്ടീസ് ഇഡി അന്വേഷണത്തിന്റെ ഭാഗമാണ്. ഇഡി റെയ്‌ഡ് നടത്താമോ എന്നതിൽ സംസ്ഥാനങ്ങൾക്ക് റോളില്ല. ഇഡിയെ ആക്രമിച്ചാൽ പൊലീസ് ഇടപെടും. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ പരിശോധിക്കും. സമരഗേറ്റ് അടച്ചത് സമരങ്ങൾ വരുന്ന സമയത്താണെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.
