'ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാ വാട്ട് വർധന, മഴ കുറഞ്ഞു' ; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം :- സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്. ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാ വാട്ട് വർധന ഉണ്ടായി, എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞു, ഡാമിൽ വെള്ളം കുറഞ്ഞു, ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ഇല്ലാത്ത പ്രശ്നം എന്നിവ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ എൽഡിഎഫ് സർക്കാരിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുന്ന കരാർ റദ്ദാക്കിയ ശേഷം അദാനിയിൽ നിന്ന് ഇടത് സർക്കാർ കൂടിയ വിലക്ക് വൈദ്യുതി വാങ്ങി. ദീർഘകാല കരാർ റദ്ദാക്കിയതും ഉപഭോഗം മുൻവർഷത്തെക്കാൾ ആയിരം മെഗാ വാട്ട് കൂടിയതുമാണി പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്. ആ കരാർ റദ്ദാക്കിയത് എന്തിനാണെന്ന് ഇതുവരെ അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. അന്നത്തെ മന്ത്രിയും പറഞ്ഞിട്ടില്ലെന്നും സതീശൻ വിമർശിച്ചു. എല്ലാ സംസ്ഥാനങ്ങളും ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങുകയാണ്. 200 മെഗാവാട്ട് വാങ്ങി. മറ്റൊന്നിന് കൂടി ശ്രമിക്കുന്നു. ഉയർന്ന വിലയ്ക്ക് വാങ്ങാൻ പോയില്ല. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമല്ല എടുത്തതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Previous Post Next Post