പള്ളിപ്പറമ്പ് :- വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. പള്ളിപ്പറമ്പ് - കോടിപ്പൊയിൽ റോഡിലെ പൈപ്പ് പൊട്ടിയാണ് വൻതോതിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത്. നാട്ടുകാരും പ്രദേശത്തെ മാറിമാറി വന്ന ജനപ്രതിനിധികളും വാട്ടർ അതോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൈപ്പിൽ ഘടിപ്പിക്കേണ്ട പുതിയ വാൾവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന വിചിത്രമായ ന്യായീകരണമാണ് അധികൃതർ നൽകുന്നത്.
'രണ്ടു വർഷമായിട്ടും ഓർഡർ ചെയ്ത വാൾവ് എത്തിയില്ലെന്നു പറയുന്നത് ഉദ്യോഗസ്ഥരുടെ പൂർണ്ണമായ അനാസ്ഥയാണ്. ശുദ്ധജലക്ഷാമം രൂക്ഷമായ സമയത്തും വെള്ളം ഇങ്ങനെ പാഴായിപ്പോകുന്നത് കണ്ടുനിൽക്കാൻ കഴിയില്ല' എന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായി തുടരുന്ന ഈ കുടിവെള്ള ചോർച്ചയ്ക്കും ഇതുമൂലമുണ്ടായ റോഡ് തകർച്ചയ്ക്കും അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
