ദില്ലി :- കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും, ഇപ്പോൾ ദില്ലി കണ്ടത് വെറും 'ട്രെയിലർ' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന തങ്ങൾക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ച് നടപടിയെടുത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തിൽ നിന്ന് വേഗത്തിൽ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച 'സൻസദ് ചലോ' മാർച്ചിന് നേരെ പൊലീസ് കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉന്നയിച്ച് പ്രതിഷേധക്കാർക്കെതിരെ ദില്ലി പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ്, കേസുകളെ ഭയക്കില്ലെന്ന നിലപാടുമായി പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.
