17,000 പേരുടെ നിർദേശങ്ങൾ, വാഹന മോഡിഫിക്കേഷൻ സർവേ റിപ്പോർട്ട് സെപ്റ്റംബറിൽ സർക്കാരിന് സമർപ്പിക്കും


തിരുവനന്തപുരം :- സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മോട്ടോർ വാഹന വകുപ്പ് നടത്തിയ സർവേയിൽ 17,000 പേരുടെ നിർദേശങ്ങൾ ലഭിച്ചു. ഗൂഗിൾ ഫോമിലൂടെ ആണ് മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചത്. രണ്ടാഴ്ചക്കകം ഇതിന്റെ പരിശോധന പൂർത്തിയാവും. കേന്ദ്രം നയം വ്യക്തമാക്കിയതിനാൽ കൂടുതൽ മോഡിഫിക്കേഷനുകൾ അനുവദിക്കാൻ സാധ്യതയില്ല.

ജൂൺ മാസം മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയിൽ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറു മോഡിഫിക്കേഷനുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതിലെ ഭൂരിഭാഗം മോഡിഫിക്കേഷനുകളും മുമ്പേ ഉള്ളതാണെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടാനായി സർവേ ആരംഭിച്ചത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴുവരെയാണ് സർവേ നടന്നത്. സർവേയിൽ ലഭിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

വാഹനങ്ങളുടെ രൂപമാറ്റത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക് ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി സഭയിൽ അറിയിച്ചിരുന്നു.

അധികാരത്തിലെത്തിയാൽ വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം യുവാക്കളും വാഹനപ്രേമികളും ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി വി ഡി സതീശൻ നടത്തിയ വാർത്താസമ്മേളനത്തിൽ, വാഹന മോഡിഫിക്കേഷൻ എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തിന് പറഞ്ഞതൊക്കെ ചെയ്യുമെന്ന സതീശന്റെ മറുപടിയും ഒപ്പം അദ്ദേഹം മുഖത്ത് വരുത്തിയ ഭാവവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Previous Post Next Post