നന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു. ഇത്തവണ കർക്കടകത്തിലാണ് അത്തം വന്നത്. അതിനാൽ 11ാം ദിവസത്തിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേർത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാതെ മലയാളികൾ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാൽ പിന്നെ ഓണ സദ്യയാണ്.
ഉത്രാടപ്പകലിൽ ഇടവിട്ട് പെയ്ത മഴയിലും വിപണിയിലെ ആവേശം തണുത്തില്ല. വസ്ത്രശാലകളിലും സൂപ്പർ മാർക്കറ്റുകളിലും രാവിലെ മുതൽ തന്നെ തിരക്കാരംഭിച്ചിരുന്നു. പച്ചക്കറി, പഴം മാർക്കറ്റുകളും തിരക്കിലായി.
ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിച്ചത് കർക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ അത് പതിനൊന്നാം ദിവസമാണ്.
ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഇതിന് കാരണം. ചിങ്ങത്തിൽ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാൽ, കർക്കടകത്തിലെ അത്തം മുതൽ ആഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു.
