കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ഭൗമ സൂചിക രജിസ്ട്രേഷൻ പദവി ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ .കേരളത്തിന്റെ കൂടുതൽ കാർഷികോത്പന്നങ്ങൾ ഭൗമ സൂചികാ രജിസ്ട്രിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുറ്റ്യാട്ടൂർ മാങ്ങയും എടയൂർ മുളകുമാണ് ഭൗമസൂചികാ പദവിയിലേക്കുള്ള പടിവാതിലിൽ എത്തി നിൽക്കുന്നത്.ഇവ രജിസ്ട്രിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തിയായി. കോവിഡ് അനുബന്ധ പ്രശ്നങ്ങൾമൂലമാണ് ഭൗമസൂചികാ രജിസ്ട്രിയിൽ ഉൾപ്പെടുത്താനുള്ള അവസാനവട്ട നടപടികൾ വൈകുന്നത്.
അട്ടപ്പാടിയിൽ നിന്നുള്ള തുവര, അവര തുടങ്ങിയ ഉത്പന്നങ്ങളെയും ഭൗമസൂചികാ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനായുള്ള അപേക്ഷ നടപടികൾ പൂർത്തിയാക്കി കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ സെൽ ജി.ഐ രജിസ്ട്രാർക്ക് സമർപ്പിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന ആന്ധ്രാപ്രദേശിൽ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതൽ ഗുണ ഫലങ്ങൾ പുറം ലോകം അറിഞ്ഞത്. ഏറ്റവും കൂടുതൽ നാരുകൾ ഉണ്ടെന്നും രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും കണ്ടെത്തിയിരുന്നു.
കുറ്റ്യാട്ടൂരിൻ്റെ തനത് ഇനമായ കുറ്റ്യാട്ടൂർ മാങ്ങ കണ്ണൂർ ജില്ലയിൽ കൂടുതലായി ഉൽപാദിച്ചു വരുന്നുണ്ട്.നമ്പ്യാർ മാങ്ങ എന്നപേരിലും ഈ മാങ്ങ അറിയപ്പെടുന്നുണ്ട്.
കുറ്റ്യാട്ടൂർ മാങ്ങയുടെ പ്രത്യേകത സംബന്ധിച്ച് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സിവിൽ സൊസൈറ്റി എന്ന ഇംഗ്ലീഷ് മാസികയിൽ ലേഖനം പ്രസിദ്ധപ്പെടുത്തുക ഉണ്ടായിരുന്നു. ജില്ലയിൽനിന്നുള്ള ഏഴോം നെല്ലിനം ഭൗമസൂചിക പട്ടികയിൽ ഇടംനേടിയതിന് പിന്നാലെയാണ് കുറ്റ്യാട്ടുർ മാങ്ങയും ദേശസൂചിക രജിസ്ട്രേഷനിലേക്ക് കടക്കാൻ പോകുന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂർ മാങ്ങക്ക് രജിസ്ട്രേഷൻ ലഭിച്ചാൽ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും. പഞ്ചായത്തിലെ മാങ്ങ കർഷകർക്കാവശ്യമായ സാമ്പത്തിക സഹായവും വർധിക്കും. ക്ലസ്റ്റർ രൂപീകരിച്ചുള്ള പ്രവർത്തനം വഴി മാങ്ങ ഉൽപാദനത്തിലും വിപണനത്തിലും വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.