തിരുവനന്തപുരം :- സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെ 2,71,20,823 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. 1,29,25,766 പുരുഷൻമാർ, 1,41,94,775 സ്ത്രീകൾ, 282 ട്രാൻസ്‌ജെന്ററുകൾ എന്നിങ്ങനെയാണ് ആകെ വോട്ടർമാർ.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും 6 കോർപ്പറേഷനുകളിലേയും വോട്ടർപട്ടികയാണ് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമമാക്കി പ്രസിദ്ധീകരിച്ചത്.
ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2.62 കോടി വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്.
അന്തിമ വോട്ടർപട്ടികയിലെ വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. പുതുതായി സ്ഥാപിക്കുന്ന പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ സൗകര്യാർത്ഥം പുന:ക്രമീകരണം വരുത്തും.
അന്തിമ വോട്ടർപട്ടികയിലെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചുളള അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ 15 ന് മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകും.
അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു അവസരം കൂടി നൽകും. ഈ വേളയിൽ ആക്ഷേപങ്ങളും സമർപ്പിക്കാം.