ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബെൽ മോഷണം നടത്തുന്ന വിരുതൻ പിടിയിൽ

 


വളപട്ടണം:- അന്യസംസ്ഥാനത്തൊഴിലാളികളും മറ്റും താമസിച്ച് ജോലി ചെയ്തുവരുന്ന സൈറ്റുകളിൽ നിന്നും രാത്രികാലത്ത് മൊബൈൽ മോഷണം നടത്തുന്ന വിരുതൻ പിടിയിൽ. ചേലേരിയിലെ സുബൈദ ക്വാട്ടേഴ്സിൽ താമസിക്കുന്ന ആഷിഖ് സി ആണ് വളപട്ടണം പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 20ന് പുലർച്ചെ 2 മണിയോടെ വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബാലൻകിണർ എന്ന സ്ഥലത്ത് പുതുതായി പണിതുകൊണ്ടിരിക്കുന്ന ഇരുനില വീട്ടിലാണ് മോഷണം നടന്നത്. 

ഡിസൈൻ തേപ്പ് പണിക്കായി ഇവിടെ വന്ന തൃശ്ശൂർ, പാലക്കാട് സ്വദേശികളായ 6 പേരുടെ വില കൂടിയ സ്മാർട്ട് ഫോണുകൾ രാത്രിയിൽ സൈറ്റിൽ കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ കൂറ്റൻ മതിൽ ചാടിക്കടന്ന് അകത്തു കയറി മോഷ്ടിക്കുകയായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഇതിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. 87,000 രൂപയോളം വിലവരുന്ന ഫോണുകളാണ് പ്രസ്തുത വീട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ടുപോയത്.

പ്രതിയെ പിടികൂടുന്നതിനായി കണ്ണൂർ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിർദ്ദേശപ്രകാരം വളപട്ടണം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് സമർത്ഥമായി അന്വേഷണം നടത്തിയതിനെത്തുടർന്നാണ് കള്ളനെ വലയിലാക്കിയത്. കളവ് നടന്ന വീടിനു തൊട്ടടുത്ത് തന്നെയുള്ള വീട്ടിലും വ്യാപാരസ്ഥാപനത്തിലും സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നു. പൊലീസ് ഇതെല്ലാം വിശദമായി പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിരുന്നില്ല. ക്യാമറയിൽ കെണിയാതിരിക്കാൻ കള്ളൻ സമർത്ഥമായി ക്യാമറ പതിയാത്ത ഭാഗത്തു കൂടി കടന്നുവന്ന് മതിൽ ചാടി കടന്നാണ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന്, സൈബർസെൽ വഴി കളവ് പോയ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ ശേഖരിച്ചതിൽ കളവ്പോയ ഒരു മൊബൈൽ ഫോണിൽ നിന്നും തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഒരു ഫോൺ കോൾ പോയതായി മനസ്സിലാവുകയും തുടർന്ന് പ്രസ്തുത ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്ത്, സബ് ഇൻസ്പെക്ടർ ദിജേഷ്, നാരായണൻ നമ്പൂതിരി, എ.എസ്.ഐ പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ബിജു, സിനോബ്, ലെവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ പ്രതിയും ഇയാളുടെ സഹോദരനും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണെന്ന് മനസ്സിലായിട്ടുണ്ട്. 

സമീപകാലത്ത് വളപട്ടണത്തിന് പുറമെ കണ്ണൂർ ടൗൺ പൊലീസ്സ്റ്റേഷനുകളിലെല്ലാം ഇത്തരത്തിൽ മൊബൈൽ ഫോണുകൾ കളവ്പോയിട്ടുണ്ട്. ഇതിലെല്ലാം ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Previous Post Next Post