അർജൻറീന :- ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന ബാലന്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തം പേരിലാക്കി പാരീസ് സെന്റ് ജര്‍മ്മന്റെ അര്‍ജന്റീന താരം ലയണല്‍ മെസ്സി.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബാലന്‍ ഡിയോര്‍ നേടുന്ന താരമെന്ന നേട്ടം ഏഴു ആയി ഉയര്‍ത്താന്‍ താരത്തിന് ആയി. സീസണില്‍ ബാഴ്‌സലോണയുടെ നടും തൂണായ മെസ്സി അവര്‍ക്ക് കോപ ഡെല്‍ റിയ നേട്ടം സമ്മാനിച്ചു. കൂടാതെ അര്‍ജന്റീനയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച മെസ്സി രാജ്യത്തെ കോപ അമേരിക്ക ജേതാക്കളും ആക്കി. കോപ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, മികച്ച താരം തുടങ്ങി എല്ലാ നേട്ടവും മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. കൂടാതെ സീസണില്‍ രാജ്യത്തിനു ആയുള്ള ഗോള്‍ വേട്ടയില്‍ പെലെയെ മറികടക്കാനും മെസ്സിക്ക് ആയി.
സീസണില്‍ ബാഴ്‌സലോണയില്‍ നിന്നു പി.എസ്.ജിയില്‍ എത്തിയ മെസ്സി അവിടെയും തന്റെ മികവ് തുടരാനുള്ള ശ്രമത്തില്‍ ആണ്. 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളിലാണ് മെസ്സി മുമ്പ് ബാലന്‍ ഡിയോര്‍ നേടിയത്. പുരസ്കാരത്തില്‍ രണ്ടാം സ്ഥാനത്ത് ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്കി എത്തിയപ്പോള്‍ ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീന്യോ മൂന്നാമത് ആയി. റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സെമ നാലാമത് ആയപ്പോള്‍ കാന്റെ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആറാമതും മുഹമ്മദ് സലാഹ് ഏഴാമതും ആയി.