ദുബൈ:- ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാരുടെ റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കിയതായി ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെയും യാത്രക്കാർക്ക് ഇളവ് നൽകിയിട്ടുണ്ട്.
അതേസമയം, 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാണ്. റാപിഡ് പി.സി.ആർ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ് ഒഴിവാകുന്നത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് ഇപ്പോഴും റാപിഡ് പി.സി.ആർ നിർബന്ധമാണ്. വൈകാതെ ഇതും ഒഴിവാക്കുമെന്നാണ് കരുതുന്നത്.
വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധന പ്രവാസികൾക്ക് വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്. സാമ്പത്തിക ബാധ്യതക്ക് പുറമെ അവസാന നിമിഷം റാപിഡ് പി.സി.ആറിൽ പോസിറ്റീവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു.