മംഗളൂരു:- കങ്കനാടി ഫാ. മുള്ളേഴ്‌സ് കോളേജിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സൗത്ത് നന്ദനത്തിൽ മുൻ പഞ്ചായത്തംഗം പട്ടർകണ്ടി പദ്മനാഭന്റെ മകൾ സാന്ദ്ര (20)യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നാംവർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ്. ബുധനാഴ്ച ക്ലാസിൽനിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിനുമുൻപ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികൾ ഹോസ്റ്റലിൽ ചെന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു. അമ്മ: പ്രസീത. സഹോദരൻ: രാംജിത്ത്. സംസ്കാരം വ്യാഴാഴ്ച 11 ന് നീർക്കടവ് സമുദായ ശ്മശാനത്തിൽ.