നാറാത്ത്:- അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മാധ്യമ പ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായരുടെ മൃതദേഹം സംസ്ക്കരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് വീട്ടുവളപ്പിലായിരുന്നു ചടങ്ങുകൾ. സഹോദരീ പുത്രൻ ഡോ: പി.കെ.ഗംഗാധരൻ ചിതയ്ക്ക് തീ കൊളുത്തി.
രാവിലെ നാറാത്ത് പി.എച്ച്.സിക്ക് സമീപം 12 മണി വരെ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സ്വവസതിയിലേയ്ക്ക് കൊണ്ടുപോയി. അവസാന കാലത്തെ മൂന്ന് ആഗ്രഹങ്ങളിൽ ഒരെണ്ണം സാധിക്കാതെയാണ് കമ്മ്യൂണിസ്റ്റ് പോരാളിയുടെ മടക്കം. മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന ആഗ്രഹമാണ് ബാക്കിയായത്. സി.പി.എമ്മിൽ അംഗമായി മരിക്കണമെന്നതും, ചെങ്കൊടി പുതച്ച് അന്ത്യയാത്രയെന്നതും യാഥാർത്യമായി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പാർട്ടി പതാക പുതപ്പിച്ചു. കെ.വി. സുമേഷ് എം.എൽ.എ. വി.എസ്. അചുതാനന്ദന്റ മകൻ വി.എ. അരുൺ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.