ഉരുൾപൊട്ടൽ: ജില്ലയിൽ മൂന്ന് മരണം

 

കണ്ണൂർ:-ജില്ലയിൽ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണ് മരിച്ചത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് താഴെ വെളളറ ഭാഗത്ത് നിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്. തലശ്ശേരി താലൂക്കിലെ കോളയാട് വില്ലേജിലെ നിടുമ്പൊയിൽ-മാനന്തവാടി 24ാം മൈൽ ചെക്യേരിയിൽ ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. ബദൽ മാർഗമായി കൊട്ടിയൂർ പാൽചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ പി സ്‌കൂളിൽ ഒന്നും തലശ്ശേരി താലൂക്കിൽ കോളയാട് വില്ലേജിൽ രണ്ടും അടക്കം ജില്ലയിൽ ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൂളക്കുറ്റി എൽ പി സ്‌കൂളിലെ ക്യാമ്പിൽ 11 കുടുംബങ്ങളിലെ 31 പേരുണ്ട്. ചെക്യേരി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലെ 16 പേരുണ്ട്. വെക്കളം യുപി സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണുള്ളത്. കോളയാട് വില്ലേജിലെ അഞ്ച് കുടുംബങ്ങളിലെ 17 പേർ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.

കണ്ണൂരിൽനിന്ന് 40 അംഗ ഡിഎസ്‌സി സേനാംഗങ്ങളും കോഴിക്കോട്ടുനിന്ന് 19 അംഗ എൻഡിആർഎഫ് സേനയും ഉരുൾപൊട്ടിയ കണിച്ചാറിലെ ദുരന്ത മുഖത്തെത്തി. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

കണിച്ചാർ പഞ്ചായത്ത് തുടിയാട് കച്ചറമുക്ക് റോഡിൽ മൂന്ന് ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ പത്തോളം കുടുംബങ്ങളെ ഫയർ ആൻഡ് റെസ്‌ക്യു സേനാംഗങ്ങൾ സാഹസികമായി റോപ്പ് റെസ്‌ക്യു കിറ്റിന്റെയും സ്ട്രക്ച്ചറിന്റെയും സഹായത്താൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Previous Post Next Post